കശ്മീര്‍ മോഹം ഉപേക്ഷിച്ചിട്ടില്ല; വിഷയത്തില്‍ ഇടാപെടാമെന്ന് ആവര്‍ത്തിച്ച് ട്രംപ്

Trump

ദാവോസ്: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇത് നാലാം തവണയാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ ഇടപെടമെന്ന് ആവര്‍ത്തിക്കുന്നത്.

സ്വിസ് റിസോര്‍ട്ട് നഗരമായ ദാവോസില്‍ ലോകസാമ്പത്തിക ഫോറം സമ്മേളനത്തിനു മുന്നോടിയായി ട്രംപും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മാധ്യമങ്ങളെ കണ്ടപ്പോഴാണ് കശ്മീര്‍ വിഷയത്തിലുളള താല്‍പര്യം ട്രംപ് വീണ്ടും ആവര്‍ത്തിച്ചത്.

കൂടിക്കാഴ്ചയില്‍ തങ്ങള്‍ കശ്മീരിനെക്കുറിച്ചും ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ സംബന്ധിച്ചും സംസാരിച്ചതായി ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കും. തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കശ്മീര്‍ വിഷയം പരിഹരിക്കുവാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ട്രംപ് ആവര്‍ത്തിച്ചപ്പോഴെല്ലാം ഇന്ത്യ അത് നിരസിക്കുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അഭ്യന്തര പ്രശ്‌നമാണെന്നും അത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നുമാണ് ഇന്ത്യ ആവര്‍ത്തിച്ചത്.

അതേസമയം, അഫ്ഗാനിസ്ഥാൻ പോലുള്ള വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി സമാനമായ സാഹചര്യമാണ് ഇന്ത്യയിലുമെന്ന് സൂചിപ്പിച്ചു. അമേരിക്കയ്ക്ക് മാത്രമേ കശ്മീർ വിഷയത്തിൽ ഇടപെടാനാകൂ എന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

Top