സുലൈമാനിയുടെ ആക്രമണ പട്ടികയില്‍ ഇന്ത്യയും; വെളിപ്പെടുത്തലുമായി ട്രംപ്

ലോസ് ആഞ്ചലസ്: യുദ്ധം അവസനാപ്പിക്കാനാണ് ഇറാനിലെ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലടക്കം സുലൈമാനി ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഫ്‌ലോറിഡയില്‍ നടത്തിയ
വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.

സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ല, യുദ്ധം ഇല്ലാതാക്കാനാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യു.എസ്. സൈന്യം വധിച്ചത്. അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി ഇല്ലാതാക്കി- ട്രംപ് വിശദീകരിച്ചു

ഭീകരവാദത്തിന്റെ ആധിപത്യം അവസാനിച്ചെന്നും ഖാസെം സുലൈമാനി ഡല്‍ഹിയിലും ലണ്ടനിലും അടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബഗ്ദാദിലെ എംബസിക്കും ഒരു അമേരിക്കന്‍ പൗരന്‍ മരിച്ചതുമായ ആക്രമണങ്ങള്‍ക്കു പിന്നില്‍ സുലൈമാനിയാണെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞദിവസം അമേരിക്ക ചെയ്തത് കാലങ്ങള്‍ക്ക് മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു.ആയിരത്തിലേറെ പേരെയാണ് ഇറാന്‍ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.

അതേസമയം, ബഗ്ദാദിലെ യു.എസ് വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള അഞ്ചു പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.

പശ്ചിമേഷ്യയില്‍ മൂവായിരം സൈനിക ട്രൂപ്പുകളെ അധികമായി വിന്യസിക്കുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു. ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷസാധ്യത മുന്നില്‍ക്കണ്ടാണ് അമേരിക്കന്‍ നീക്കം. ഇറാന്‍ രഹസ്യസേനയുടെ പുതിയ തലവനായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മയില്‍ ഖ്വാനിയെ നിയമിച്ചു.

Top