കിം ജോങ് ഉന്നിന്റെ താക്കീത് ഏറ്റു; കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ്

വാഷിങ്ടണ്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രതിജ്ഞയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് കൊടുത്തതിന് പിന്നാലെ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.

ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം പ്രതിജ്ഞയില്‍ നിന്ന് പിന്മാറുമെന്നുമാണ് കിം ട്രംപിന് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയത്.

കഴിഞ്ഞ ജൂണിലാണ് സിംഗപ്പൂരില്‍ വെച്ച് കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു കിം -ട്രംപിന്റേത്. ചര്‍ച്ച വിജയകരമാണെന്നായിരുന്നു ഇരുവരുടേയും അന്നത്തെ പ്രതികരണം.

അന്ന് നടന്ന ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും കാര്യങ്ങളില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. അതിനാല്‍ രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റ് കാര്യങ്ങള്‍ നോക്കുമെന്നാണ് കിം വ്യക്തമാക്കിയത.

ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ട്രംപുമായി ചര്‍ച്ച നടത്താനും അന്തര്‍ദേശീയസമൂഹം ഒന്നാകെ അംഗീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും താന്‍ തയ്യാറാണെന്നും കിം കൂട്ടിച്ചേര്‍ത്തു.

Top