എഡ്വേര്‍ഡ് സ്‌നോഡന് മാപ്പ് നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്‌നോഡന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും തനിക്കറിയില്ലെന്നും അദ്ദേഹത്തിന് മാപ്പ് നല്‍കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

പ്രിസം എന്ന പേരില്‍ അറിയപ്പെട്ട രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ ഫോണ്‍, മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന വിവരമാണ് എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ടത്.

2003 മുതല്‍ 2009 വരെ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലി ചെയ്തയാളാണ് അദ്ദേഹം. പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രിസം പദ്ധതിയെ പൗരസ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ വിവരങ്ങള്‍ പുറത്തുവിട്ടതിന് ശേഷം സ്‌നോഡന്‍ ഹോങ്കോങില്‍ അഭയം തേടി. തുടര്‍ന്ന് അദ്ദേഹത്തിന് അഭയം നല്‍കാന്‍ റഷ്യ മുന്നോട്ട് വരികയായിരുന്നു.

Top