രാജ്യം മുഴുവന്‍ ട്രംപ് അനുകൂലികള്‍ കലാപം നടത്തിയേക്കും;കനത്ത സുരക്ഷയില്‍ അമേരിക്ക

വാഷിംഗ്ടണ്‍:ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരി 20 ബുധനാഴ്ചയാണ് ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക, അതിന് മുന്നോടിയായി കലാപം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സുരക്ഷാ സൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ജനുവരി 20ന് ക്യാപിറ്റോള്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനായി എല്ലാ നടപടികളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ആയിര കണക്കിന് നാഷ്ണല്‍ ഗാര്‍ഡ് ട്രൂപ്പുകള്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചിരിക്കുകയാണ്. വാഷിംഗ്ടണിലെ ഒട്ടുമിക്ക ഭാഗങ്ങളും അടച്ചിട്ടു കഴിഞ്ഞു. ക്യാപിറ്റോളിന് മൈലുകള്‍ അപ്പുറത്തുള്ള റോഡുകള്‍ വരെ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍വേലികളും വെച്ച് അടച്ചു.

സാധാരണ പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന നാഷണല്‍ മാളും ഇപ്രാവശ്യം അടച്ചിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.

Top