വാഷിംഗ്ടൺ : അമേരിക്കയിലെ മാധ്യമങ്ങൾക്ക് ‘വ്യാജ വാർത്താ’ പുരസ്കാരം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ പ്രമുഖ ദിനപത്രമായ ന്യൂയോർക്ക് ടൈംസിനാണ് ‘വ്യാജ വാർത്താ’ പുരസ്കാരം സമ്മാനിച്ചത്. കൂടാതെ എബിസി ന്യൂസ്, സിഎൻഎൻ, ടൈം, വാഷിങ്ടൻ പോസ്റ്റ് എന്നീ മാധ്യമങ്ങൾക്കും ‘വ്യാജ വാര്‍ത്തകളുടെ പേരിൽ’ പ്രത്യേക പുരസ്ക്കാരങ്ങളുള്ളതായി ട്രംപ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് പ്രതിഭകളായ മാധ്യമ പ്രവർത്തകർ ഉണ്ടെങ്കിലും , നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയാണിത്. യുഎസ് ജനതയ്ക്ക് അഭിമാനിക്കാവുന്ന വാർത്തകളാണ് ഇവര്‍ നൽകിയതെന്നും പരിഹാസ സ്വരത്തിൽ ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ച ദിവസം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ് അസാധ്യമെന്നു വാർത്ത നൽകിയതിനാണ് ന്യൂയോർക്ക് ടൈംസിന് അവാർഡ് പ്രഖ്യാപിച്ചത്. എബിസി ന്യൂസിനാണ് രണ്ടാം സ്ഥാനം. വിക്കിലീക്സ് രേഖകൾ കാണാൻ ട്രംപിനും മകനും അനുവാദമുണ്ടെന്നു വാർത്ത നൽകിയ സിഎൻഎന്നിന് മൂന്നാം സ്ഥാനമാണ് നൽകിയത്. വാഷിംഗ്ടൺ പോസ്റ്റിന് നാലാം സ്ഥാനവും ലഭിച്ചു.
And the FAKE NEWS winners are…https://t.co/59G6x2f7fD
— Donald J. Trump (@realDonaldTrump) January 18, 2018
യുഎസിൽ തന്റെ കീഴിൽ നടക്കുന്ന പുരോഗമന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ഈ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും,ഐഎസിന്റെ പിൻവാങ്ങൽ, യുഎസിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൂടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇവർ അറിഞ്ഞിരിക്കില്ലെന്നും, തന്റെ ഭരണത്തിൻ കീഴിൽ യുഎസ്എ വീണ്ടും ഉന്നതങ്ങളിലേക്ക് പോകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
സിഎൻഎൻ, എബിസി ന്യൂസ്, ന്യൂയോർക്ക് ടൈംസ്,വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളുമായി ഡൊണാൾഡ് ട്രംപ് അഭിപ്രായവ്യത്യാസത്തിലാണ്. മുഖ്യധാരാ മാധ്യമങ്ങളിലെ അവിശ്വസ്തത, തെറ്റായ വാർത്ത നൽകൽ തുടങ്ങിയവയ്ക്കാണ് ട്രംപ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. അനുയായികളിൽ നിന്ന് ഈ അവാർഡുകൾക്കായി അദ്ദേഹം നിർദേശങ്ങളും ക്ഷണിച്ചിരുന്നു.