ഉത്തര കൊറിയയെ ആക്രമിക്കുമെന്ന്‌ ട്രംപ് ; വെളിപ്പെടുത്തലുമായി സെനറ്റര്‍

White House

വാഷിംഗ്ടണ്‍: ഉത്തര കൊറിയയെ നശിപ്പിക്കാന്‍ യുദ്ധത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ വെളിപ്പെടുത്തല്‍.

ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസ്സൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനേക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുകയാണെന്നും ട്രംപ് പറഞ്ഞതായും സെനറ്റര്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ നടന്ന എന്‍ബിസി ഷോയ്ക്കിടെയാണ് ലിന്‍ഡ്‌സെ ഗ്രഹാം ഇക്കാര്യം പറഞ്ഞത്. ‘ഒരു സൈനിക മുന്നേറ്റത്തിലൂടെ ഉത്തര കൊറിയയുടെ പദ്ധതികളെയും ആ രാജ്യത്തെ തന്നെയും തകര്‍ക്കാവുന്നതാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടു വെക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം തുറന്നു പറഞ്ഞു.

20 വര്‍ഷമായി ഉത്തരകൊറിയ അമേരിക്കയോട് നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസ്സൈല്‍ ഉപയോഗിച്ച് അമേരിക്കയെ പ്രഹരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ഒരു യുദ്ധം ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞതായി ഗ്രഹാം അറിയിച്ചു.

ട്രംപ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയുള്ള വ്യക്തയാണ് ഗ്രഹാം എന്നുള്ളതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്.

നയതന്ത്ര ശ്രമത്തിലൂടെ ഉത്തര കൊറിയയെ തടയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ആണവ വാഹക ശേഷിയുള്ള മിസ്സൈല്‍ കൊണ്ട് അമേരിക്കയെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ട്രംപ് കടുത്ത ഭാഷയില്‍ പറഞ്ഞതായി ഗ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

മേഖലയിലെ സ്ഥിരതയ്ക്കും സമാധാനാന്തരീക്ഷത്തിനും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണു സൃഷ്ടിക്കുന്നതെന്ന് യുഎസ് പസിഫിക് എയര്‍ ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ. ഓങ്ഷൗനെസി ചൂണ്ടിക്കാട്ടി.

എന്നാല്‍, ആരെയും എപ്പോള്‍ വേണമെങ്കിലും നേരിടാനുള്ള ഉത്തര കൊറിയയുടെ ശക്തി തെളിയിക്കുന്നതാണു മിസൈല്‍ പരീക്ഷണമെന്ന് ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Top