അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും

ഹെല്‍സിങ്കി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിലാണ് ഇരുനേതാക്കളുടെയും നിര്‍ണായ കൂടിക്കാഴ്ച നടക്കുന്നത്. നാല് ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനു ശേഷമാണ് ട്രംപ് ഹെല്‍സിങ്കിലെത്തുന്നത്.

ഉച്ചകോടിയില്‍ ഉഭയകക്ഷി വിഷയങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഇരുരാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദേശം അരമണിക്കൂര്‍ നീണ്ടുനില്‍ക്കും ചര്‍ച്ച. അതിനുശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉഭയക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അത് എത്രത്തോളം സാധ്യമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച കേസില്‍ 22 റഷ്യന്‍ പൗരന്മാര്‍ക്കെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയുള്ള കൂടിക്കാഴ്ച,

യുക്രെയിനിലെ റഷ്യന്‍ ഇടപെടല്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദിന് റഷ്യ നല്‍കുന്ന പിന്തുണ, ഇറാന്റെ വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും അഭിപ്രായ വ്യത്യാസം തുടങ്ങിയവ ഇരു രാജ്യങ്ങളെയും വിരുദ്ധ ചേരിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉച്ചകോടി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

അതേസമയം ട്രംപിന്റെ മുന്‍ ഉച്ചകോടികളെ പോലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വ്യക്തിപരമായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായിരിക്കും ഉപയോഗിക്കുക. എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.

Top