വാഷിംഗ്ടൺ : അമേരിക്കയിൽ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകുടം. പുതിയ നയത്തിലൂടെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആളുകളെ മാത്രമേ അമേരിക്കയിൽ പ്രവേശിപ്പിക്കുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ രണ്ടു രാഷ്ട്രീയകക്ഷികളുടെ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ട്രംപ് കുടിയേറ്റ സംവിധാനത്തെ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.
കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. അതിനാൽ അമേരിക്കയും പുതിയ നടപടി സ്വീകരിക്കുന്നതോടെ മികച്ച പശ്ചാത്തലമുള്ളവരായിരിക്കും യുഎസിലേക്കു വരികയെന്ന് ട്രംപ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു. 21ാം നൂറ്റാണ്ടില്‍ നമുക്കു വിജയിക്കണമെങ്കില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം വേണമെന്നു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. 11 മില്യണ്‍ ജനതയ്ക്കായി ഇതിലുമധികം ചെയ്യാന്‍ താന്‍ തയാറാണ്. എല്ലാ 20 വര്‍ഷവും കൂടുമ്പോഴല്ല ഇതു ചെയ്യേണ്ടതെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
പരിഷ്‌കരണം മൂന്നു തൂണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവേണമെന്നാണു സെനറ്റര്‍ കെവിന്‍ മക്കാര്‍ത്തിയുടെ നിലപാട്. ചെറുപ്പകാലത്ത് എത്തുന്നവര്‍ക്കായുള്ള നടപടി, അതിര്‍ത്തി സുരക്ഷ, ചങ്ങലകളായുള്ള കുടിയേറ്റം എന്നിവയാണ് മൂന്ന് തൂണുകൾ. എന്നാൽ ഏതു കുടിയേറ്റ നയമാണെങ്കിലും മെറിറ്റ് കൂടി ചേര്‍ക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ചങ്ങലകളായുള്ള കുടിയേറ്റം നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നത്. എന്നാൽ അത്തരത്തിൽ എത്തുന്നവർ അമേരിക്കയ്ക്ക്ദോഷം ചെയ്യുമെന്നും ട്രംപ് സൂചിപ്പിച്ചു.