ജി-7 ഉച്ചകോടി മാറ്റിവെച്ചു; ക്ഷണിതാക്കളുടെ പട്ടികയില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്താന്‍ പദ്ധതി

വാഷിങ്ടണ്‍: ജൂണ്‍ അവസാനത്തോടെ നടക്കേണ്ടിയിരുന്ന ജി-7 ഉച്ചകോടി മാറ്റിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും ട്രംപ് വ്യക്തമാക്കി.

ഫ്‌ളോറിഡയിലെ കേപ് കനാവറയില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിനിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഫോര്‍മാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്ന് ട്രംപ് പറഞ്ഞു.’ജി-7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാല്‍ ഞാനിത് മാറ്റിവെയ്ക്കുന്നു’ ട്രംപ് പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അമേരിക്ക സാധാരാണ നിലയിലേക്ക് മടങ്ങി വരുന്നതിന്റെ പ്രകടനമായിട്ട് വാഷിങ്ടണില്‍ വന്‍കിട വ്യവസായ രാജ്യങ്ങളുടെ ആതിഥേയത്വം വഹിക്കാന്‍ ശ്രമിച്ച ട്രംപ് നാടകീയമായിട്ടാണ് ഉച്ചകോടി മാറ്റിവെച്ചത്.

അമേരിക്ക, ഇറ്റലി, ജപ്പാന്‍,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ,യൂറോപ്യന്‍ യൂണിയന്‍ എന്നിവരടങ്ങുന്നതാണ് ജി7. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ നിരസിച്ചിരുന്നു.

Top