മോദിയുമായി സംസാരിക്കാന്‍ ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹിന്ദി വാക്കുകള്‍ പഠിക്കുന്നതായി റിപ്പോര്‍ട്ട്.

ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് നടക്കുന്നത്. യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

‘ട്രംപ് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നു’- എന്നായിരിക്കും ട്രംപ് മോദിയോട് ഹിന്ദിയില്‍ പറയുക. ഇതിനായി ട്രംപ് ഹിന്ദി വാക്കുകള്‍ പഠിച്ചതായും ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലെ ട്രംപിന്റെ പ്രചരണപരിപാടികളുടെ സൂത്രധാരനായിരുന്ന ചിക്കാഗോയിലെ ഇന്ത്യന്‍ വ്യവസായി ശലഭ് കുമാര്‍ ആണ് ഇതിന് ട്രംപിനെ സഹായിക്കുന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.20ന് വൈറ്റ് ഹൗസില്‍ വെച്ചാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവനെന്ന രാഷ്ട്രീയമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കൂടിക്കാഴ്ചയാണിത്. അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയില്‍ എച്ച്-1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് വെര്‍ജീനിയയില്‍ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്. ഇരുവരും അഞ്ചു മണിക്കൂറോളം ഒന്നിച്ചു ചിലവഴിക്കും. ഇരുവരും നടത്തുന്ന സംഭാഷണത്തിനു ശേഷം ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചര്‍ച്ച നടത്തുന്നുണ്ട്. ശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും.

Top