ഉത്തരകൊറിയന്‍ മണ്ണില്‍ കാലുകുത്തി ട്രംപ്; സൈനികമുക്ത മേഖലയില്‍ കിമ്മുമായി കൂടിക്കാഴ്ച

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയില്‍ വെച്ചാണ് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മില്‍ ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയന്‍ മണ്ണിലേക്ക് കാല്‍കുത്തിയത്. കൊറിയന്‍ യുദ്ധത്തിന് ശേഷം 1953 മുതല്‍ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല. ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്.

അതേസമയം ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് ട്രംപ് അറിയിച്ചിരുന്നു.

കൊറിയന്‍മേഖലയുടെ സമാധാനത്തിനായി ചര്‍ച്ച ആരംഭിക്കാന്‍ അമേരിക്കയും ഉത്തരകൊറിയയും നേരത്തെ തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് വിയറ്റ്‌നാമില്‍ വച്ച് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നില്ല. ജി20 ഉച്ചകോടിക്കുശേഷം ജപ്പാനില്‍നിന്ന് ദക്ഷിണകൊറിയയിലെത്തിയ ട്രംപ് കിമ്മുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതിന് ശേഷം യുഎസിലേക്ക് മടങ്ങുമെന്നാണ് സൂചന.

Top