അമേരിക്കയുടെ ലക്ഷ്യം ആയുധവിപണി, ഗൾഫ് രാജ്യങ്ങൾ കഴുകന്റെ ‘ട്രാപ്പിൽ’

റാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഹിഡന്‍ അജണ്ട വ്യക്തമാകുന്നു. 800 കോടി ഡോളറിന് സൗദിയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. സൗദിക്കു പുറമെ യു.എ.ഇയുമായും ജോര്‍ദാനുമായും ആയുധ കരാറില്‍ ഏര്‍പ്പെടാനും അമേരിക്ക തീരുമാനിച്ചു കഴിഞ്ഞു.

ലോകത്ത് സംഘര്‍ഷം ഉണ്ടായാലേ തങ്ങളുടെ ആയുധ വിപണി ഉഷാറാകൂ എന്ന കാഴ്ചപ്പാടിലാണ് അമേരിക്ക. അവര്‍ അതിനായി പല രാജ്യങ്ങളിലും ഇടപെടാന്‍ ശ്രമിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകളെ സംഘര്‍ഷത്തിന്റെ പാതയിലെത്തിക്കാനും ശ്രമിക്കും. ഇതിന്റെ പിന്നിലെ താല്‍പര്യം സാമ്പത്തിക നേട്ടം ഒന്നു മാത്രമാണ്. തങ്ങള്‍ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം പ്രകടിപ്പിക്കുക എന്നതും അമേരിക്കയുടെ ശൈലിയാണ്. ഈ കഴുകന്‍ താല്‍പ്പര്യമാണ് ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നിലും. സൗദിയും യു.എ.ഇയും ഒരു ഭാഗത്തും ഖത്തര്‍ മറുഭാഗത്തും നിലയുറപ്പിച്ച സംഘര്‍ഷത്തിന് ഇപ്പോഴും കാര്യമായി അയവ് വന്നിട്ടില്ല.

ഖത്തറില്‍ അമേരിക്കന്‍ സൈനിക താവളം ഉണ്ടായിട്ടു പോലും ആ രാജ്യത്തിന് എതിരായ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ അമേരിക്ക ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ നടക്കുമായിരുന്നു. എന്നാല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. ഈ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഇപ്പോള്‍ ഇറാനുമായി പോര്‍മുഖം തുറക്കുക വഴി സൗദി, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കൂടുതല്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംരക്ഷകര്‍ എന്ന വ്യാജേന വന്ന് അറബ് രാഷ്ട്രങ്ങളില്‍ ആധിപത്യം പുലര്‍ത്താനാണ് അമേരിക്ക നിലവില്‍ ശ്രമിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ അമേരിക്കന്‍ പോര്‍മുന അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഇനി അത്ഭുതപ്പെടാനില്ല.

ഇപ്പോള്‍ ഇറാനാണ് അമേരിക്കയുടെ ലക്ഷ്യം. പക്ഷേ അത് ഭീഷണിയില്‍ തന്നെ ഒതുങ്ങും. ആയുധ ശേഷികൊണ്ട് മാത്രം ഇറാനെ കീഴ്‌പ്പെടുത്താന്‍ അമേരിക്കക്ക് കഴിയില്ല. റഷ്യയും ചൈനയും എന്തിനേറെ അമേരിക്കന്‍ സഖ്യകക്ഷിയായ ബ്രിട്ടണ്‍ പോലും ഇറാനെ ആക്രമിക്കുന്നതിന് എതിരാണ്. ഈ നീക്കത്തെ ഇന്ത്യക്കും പിന്തുണക്കാന്‍ കഴിയില്ല. ഇറാനെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വ്യക്തമാക്കി കഴിഞ്ഞു. അതായത് ഒരു വിട്ടു വീഴ്ചക്കുമില്ലെന്ന് വ്യക്തം.

ഇതോടെ ഭീതി പരത്തി നേട്ടമുണ്ടാക്കുക എന്ന തന്ത്രത്തിലേക്കാണ് അമേരിക്കയിപ്പോള്‍ പോകുന്നത്. പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇവരെ ഇനി അറബ് രാഷ്ട്രങ്ങള്‍ക്ക് തീറ്റി പോറ്റേണ്ടി വരും. ഇറാഖ് യുദ്ധകാലത്ത് അനുവദിച്ച ഖത്തര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സൈനിക താവളങ്ങള്‍ ഇതുവരെ മാറ്റാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ഇപ്പോള്‍ സൗദിയിലും യു.എ.ഇയിലും തമ്പടിക്കുന്ന അമേരിക്കന്‍ സൈനികരും ഇനി വരാന്‍ പോകുന്നവരും ആ രാജ്യങ്ങളിലെ താവളങ്ങളില്‍ തന്നെ തുടരും. അത് എത്ര കാലമെന്ന് അമേരിക്കയാണ് തീരുമാനിക്കുക. ഏകാധിപത്യ ഭരണം ഇവിടങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ ജനകീയ പ്രതിഷേധം ഉണ്ടാകില്ലെന്നത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്.

സൗദി രാജകുമാരനുമായി വ്യക്തിപരമായി തനിക്കുള്ള ബന്ധവും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതാണ് പുതിയ ആയുധ കരാറിനു പിന്നില്‍. അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാരിക്കൂട്ടി യമനിലെ പൗരന്‍മാര്‍ക്കെതിരെ സൗദി അത് പ്രയോഗിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങള്‍ തന്നെയാണ് ഈ ആശങ്ക പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും ട്രംപ് മുഖവിലക്കെടുത്തിട്ടില്ല. ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളുമായി ആയുധ കരാറില്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് ചൂണ്ടിക്കാട്ടുന്നത്.ദേശീയ സുരക്ഷ സംരക്ഷിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടതായും അദ്ദേഹം ആരോപിക്കുന്നു.

അതേ സമയം ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ട്രംപ് രാജ്യത്തിപ്പോള്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിന് മുന്നില്‍ ഒരു കോമാളിയായി ചിത്രീകരിക്കപ്പെട്ടിടത്ത് നിന്ന് കര്‍ക്കശക്കാരനായ ഭരണാധികാരിയാണെന്ന് ബോധ്യപ്പെടുത്താനാണ് ട്രംപിന്റെ ശ്രമം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രസിഡന്റ് എന്ന വിലയിരുത്തലാണ് ഈ തിരുത്തല്‍ നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതും ഇപ്പോള്‍ കൂടുതല്‍ വെല്ലുവിളിയാണ് ട്രംപിന് മുന്നില്‍ സൃഷ്ടിക്കുന്നത്. പയ്യനായ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു മുന്നില്‍ വിറച്ച ട്രംപ് ഇറാനുമുന്നിലും അടിപതറിയാല്‍ അത് ട്രംപിനല്ല അമേരിക്കയെന്ന രാജ്യത്തിനാണ് വലിയ തിരിച്ചടിയാകുക.

Express kerala view

Top