ട്രംപിനെ ഭ്രാന്തന്‍ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി

തെഹ്‌റൈന്‍: ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗല്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെ തൂക്കിലേറ്റപ്പെടുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ബുധനാഴ്ച ടെഹ്റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹസ്സന്‍ റൂഹാനി ലോകത്തെ ഞെട്ടിപ്പിക്കുന്ന, വിചിത്രപരമായ അവകാശവാദം ഉന്നയിച്ചത്. ഭ്രാന്തന്‍ ട്രംപ് എന്നാണ് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റിനെ വിശേഷിപ്പിച്ചത്.

14 വര്‍ഷം മുന്‍പ് ബാഗ്ദാദ് ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഇറാഖ് നേതാവിന് സമാനമായ വിധിയാണ് അമേരിക്കന്‍ പ്രസിഡന്റിന് നേരിടേണ്ടി വരിക, ‘ഭ്രാന്തനെ’ തൂക്കിലേറ്റുന്ന ദിവസം ആളുകള്‍ അന്തിമവിജയമായി ആഘോഷിക്കുമെന്നും റൂഹാനി പറഞ്ഞു.

ചരിത്രത്തില്‍ രണ്ട് ഭ്രാന്തന്‍ ജീവികളുണ്ടായിരുന്നു, അവര്‍ ജനങ്ങള്‍ക്ക് നേരെ യുദ്ധം അടിച്ചേല്‍പ്പിച്ചു. ഒന്ന് സദ്ദാമും മറ്റൊരാള്‍ ട്രംപാണെന്ന് റൂഹാനി ആരോപിച്ചു. സദ്ദാം സൈനികയുദ്ധം ഏര്‍പ്പെടുത്തി, ട്രംപ് ഞങ്ങളുടെ മേല്‍ സാമ്പത്തിക യുദ്ധം അടിച്ചേല്‍പ്പിച്ചു. ഈ സാമ്പത്തിക യുദ്ധത്തെ അതിന്റെ ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ അനുവദിച്ചില്ലെന്നും റൂഹാനി പറഞ്ഞു. 1980 കളില്‍ ഇറാനെതിരെ എട്ടു വര്‍ഷത്തോളം യുദ്ധം ചെയ്ത വ്യക്തിയാണ് സദ്ദാം ഹുസൈന്‍.

ട്രംപിന്റെ ഭരണത്തിലാണ് 2015 ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ ലക്ഷ്യമാക്കി ‘പരമാവധി സമ്മര്‍ദ്ദ’ നയം അവതരിപ്പിക്കുകയും ചെയ്തത്. കര്‍ശനമാക്കിയ ഉപരോധങ്ങള്‍ കാരണം ഇസ്ലാമിക് റിപ്പബ്ലിക്കുമായി ബിസിനസ് നടത്താന്‍ ആഗ്രഹിച്ച യുഎസ് ഇതര കമ്പനികള്‍ പോലും പിന്‍മാറി. ഇത് കാരണം ഇറാന്റെ സമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഫെഡറല്‍, സ്റ്റേറ്റ് അധികാരികളുടെയും സ്വകാര്യ പരാതിക്കാരുടെയും സിവില്‍, ക്രിമിനല്‍ നിയമ നടപടികളെയും ട്രംപ് അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റൂഹാനി പറഞ്ഞതെന്നാണ് വിലയിരുത്തല്‍.

അയല്‍രാജ്യമായ ഇറാഖിലെ യുഎസ് എംബസിക്ക് നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ആരോപിച്ചിരുന്നു. ബാഗ്ദാദിലെ ഞങ്ങളുടെ എംബസിക്കു നേരെ ഞായറാഴ്ച റോക്കറ്റാക്രമണം നടന്നു. എന്നാല്‍ ഈ ആക്രമണത്തെ യുഎസ് പ്രതിരോധിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

Top