ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് അപ്രായോഗികം; കേരളത്തിന്റെ അവശ്യം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും ഇത് ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.

കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ടതെന്നും പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കാവൂ എന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതു പ്രായോഗികമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ട്രൂനാറ്റ് കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്.

Top