കെ.എം ബഷീറിന്റെ കൊലപാതകം; പ്രതികളായ ശ്രീറാമും വഫയും കോടതിയില്‍ ഹാജരായില്ല

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരുടെയും അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കി. വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത് എന്നാണ് അഭിഭാഷകര്‍ നല്‍കിയ വിശദീകരണം.

കേസ് ഏപ്രില്‍ പതിനാറിന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ആണ് ശ്രീറാമിന് എതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയായ വഫ വിദേശത്ത് ആണ്. ഈ മാസം ഒന്നിനാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ആണ് നടക്കേണ്ടത്. അതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് വിചാരണ നടപടികള്‍ക്ക് ആയി സെഷന്‍സ് കോടതിക്ക് കൈമാറും.

ഇരുവരോടും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിനായിരുന്നു വെങ്കിട്ടരാമനും, വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ വാഹനത്തില്‍ ഇടിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top