സവാള ക്ഷാമം; വിദേശ രാജ്യങ്ങളില്‍ നിന്നും സവാള എത്തിച്ച് വ്യാപാരികള്‍

തിരുവനന്തപുരം: സവാളയുടെ ക്ഷാമം മൂലം ഓരോ ദിവസവും സവാള വില കുതിച്ചുയരുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായവരേയും. ഇപ്പോള്‍ ഇതാ ഉള്ളിയുടെ ക്ഷാമത്തിന് പരിഹാരമായി മാര്‍ക്കറ്റുകളില്‍ വിദേശ സവാള എത്തിത്തുടങ്ങി. ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൃശ്ശൂര്‍ മാര്‍ക്കറ്റുകളിലേക്ക് സവാള എത്തിത്തുടങ്ങിയത്. 130 മുതല്‍ 150 രൂപ വരെയാണ് സവാളക്ക് വില ഈടാക്കുന്നത്.

ഈജിപ്തില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള കഴിഞ്ഞ ദിവസം തന്നെ എല്ലാ മാര്‍ക്കറ്റുകളിലെത്തിയിരുന്നു. വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും രൂപത്തിലും ഗുണത്തിലും വ്യത്യാസമുണ്ട്.

വിദേശ സവാളക്ക് ജലാംശം കൂടുതലുണ്ടെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നത്. വിദേശത്ത് നിന്ന് സവാള എത്തിക്കുന്നതോടെ വിലയില്‍ കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

സവാള ക്ഷാമം പരിഹരിക്കാന്‍ ഈ മാസം പത്താം തീയതിയോടെ വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ സ്വന്തമായി വ്യാപാരികള്‍ തന്നെയാണ് വിദേശത്ത് നിന്ന് സവാളകള്‍ ഇറക്കുമതി ചെയ്യുന്നത്.

Top