കാട്ടാക്കട കൊലപാതകം; ജെസിബി ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് ചോദ്യംചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഡ്രൈവര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ഈ സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്.

തിരുവനന്തപുരം കാട്ടാക്കടയ്ക്ക് അടുത്ത കാഞ്ഞിരംമൂട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതില്‍ ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പൊലിസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് രാവിലെ സജു കീഴടങ്ങിയത്.

Top