കളിയിക്കാവിള എഎസ്ഐ കൊലപാതകം; കേസ് എന്‍ഐഎ ഏറ്റെടുത്തു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുത്തത്.

സ്‌പെഷ്യല്‍ എസ്‌ഐ ആയിരുന്ന വില്‍സന്റെ കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എന്‍ഐഎയ്ക്ക് ശുപാര്‍ശ ചെയ്തത്. കേസിലെ പ്രതികളായ ഷെയ്ഖ് ദാവൂദ്, വെടിയുതിര്‍ത്ത മുഹമ്മദ് ഷമീം, തൗഫീക് എന്നിവരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.

എന്നാല്‍ ഇന്നലെയാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷെയ്ഖ് ദാവൂദിനെ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കളിയിക്കാവിള മുസ്ലീം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റില്‍ രാത്രിഡ്യൂട്ടിക്കിടെയാണ് എഎസ്ഐ വില്‍സണെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. അതിന് കളിയിക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

Top