ജവാന്‍ ബ്രാന്‍ഡ് മദ്യം കൂടുതല്‍ വേണം;സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബവ്‌കോ

തിരുവനന്തപുരം: ജവാന്‍ മദ്യം കൂടുതല്‍ വേണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബവ്‌റിജസ് കോര്‍പറേഷന്‍. മാസം അറുപതിനായിരം കെയ്‌സിന്റെ വര്‍ധനയാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ആവശ്യം. പ്രീമിയം ഔട്ട്‌ലെറ്റുകള്‍ കൂട്ടാനും ബവ്‌കോ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍ ബ്രാന്‍ഡ്. ദിവസേന 6000 കെയ്‌സ് ഉല്‍പ്പാദിപ്പിക്കുന്ന മദ്യം എണ്ണായിരമെങ്കിലും ആക്കി തീര്‍ക്കണമെന്നാണ് ഇപ്പോഴുള്ള ബവ്‌റിജസ് കോര്‍പറേഷന്റെ ആവശ്യം. ഒരു കെയ്‌സില്‍ ഒന്‍പതു ലീറ്റര്‍ മദ്യമാണ് ഉള്ളത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്റെ ഉല്‍പ്പാദകര്‍. വില കുറവാണ് എന്നതാണ് ജവാനെ മദ്യപാനികളുടെ ഇഷ്ട ബ്രാന്‍ഡാക്കി മാറ്റാന്‍ കാരണം. ഒരു ലീറ്റര്‍ ജവാന്റെ, ബോട്ടിലിനു 450 രൂപ വിലയുള്ളപ്പോള്‍ എഴുനൂറുരൂപയ്ക്കു മുകളിലാണ് മറ്റു ബ്രാന്‍ഡുകളുടെ വില. വില കൂടിയ മദ്യം വില്‍ക്കുന്ന പ്രീമിയം ഔട്ട്‌ലെറ്റുകളുടെ എണ്ണം നൂറാക്കി മാറ്റാനും ബവ്‌കോ തീരുമാനിച്ചിട്ടുണ്ട്.

Top