നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ കെ.എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ ജൂഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനു പുറമേയാണ് കേസ് സിബിഐക്കും വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐ കെ.എസ്.സാബുവിനെയും സിവില്‍ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Top