വോട്ടര്‍ പട്ടിക; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല: എ.സി.മൊയ്തീന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിനില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. സര്‍ക്കാര്‍ അപ്പീല്‍ നല്‍കേണ്ടകാര്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും തെരഞ്ഞെടുപ്പ് എന്തായാലും നീളില്ലെന്നും ഒക്ടോബറില്‍ തന്നെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരമാണെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ ഉത്തരവ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി 2015 ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ് ബാബു എന്നീ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷി ആക്കിയായിരുന്നു ഹര്‍ജി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

Top