എഎസ്‌ഐയുടെ കൊലപാതകം; നാല് പേര്‍ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. തെന്മലയില്‍ നിന്നാണ് പ്രതികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെങ്കാശി ഡിവൈഎസ്പി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് പിടികൂടിയത്.

നാലുപേരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും ഉണ്ടെന്ന് സൂചനയുണ്ട്. നാലുപേരുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇവരെ തെങ്കാശിയിലേക്ക് കൊണ്ടുപോയി. കൊല്ലാന്‍ പ്രതികള്‍ പുറപ്പെട്ടത് കേരളത്തില്‍ നിന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വര്‍ഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്.

കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം (31), സിദ്ധിക് (22) എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്ന്‌ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേര്‍ന്ന് വെടിവെച്ചത്. തലയില്‍ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വില്‍സണിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംഭവം വ്യക്തമാണ്. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്.

പ്രതികളുമായി ബന്ധമെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തും ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെ സി.സി.ടി.വികള്‍ പരിശോധിച്ചുമാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

Top