കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ മൊഴി പുറത്ത്‌

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ മൊഴി പുറത്ത്. കൊലപാതകം ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമെന്നും തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കിയെന്നാണ് സൂചന.

പ്രതികളെ തമിഴ്‌നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തക്കല പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഉഡുപ്പിയില്‍ പിടിയിലായ അബ്ദുല്‍ ഷമീമിനെയും തൗഫീഖിനെയും വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പുലര്‍ച്ച കളിയിക്കാവിളയില്‍ എത്തിച്ചത്.

പൊങ്കല്‍ അവധിയായതിനാല്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങില്ല. കുഴിതുറ ജുഡീഷ്യല്‍ മജിസ്‌ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.

ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്. അതിനാല്‍ തമിഴ്‌നാട് പൊലീസിന്റെ കമാന്‍ഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുകയാണ്.

Top