ജോലിക്ക് ഹാജരായില്ല; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആരോഗ്യവകുപ്പ്

K K Shylaja

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നവര്‍ക്കെതിരെ പുതിയ നടപടിയുമായി ആരോഗ്യവകുപ്പ്. 430 ഡോക്ടര്‍മാരുള്‍പ്പടെ 480 ജീവനക്കാരെ പിരിച്ചു വിടാനാണ് നടപടിയെടുത്തിരിക്കുന്നതെന്ന്‌ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി വിവരം അറിയിച്ചത്.

അവധിയില്‍ പോയവര്‍ക്ക് സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിട്ടും 480 പേര്‍ അതിനു തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇവരെ പിരിച്ചു വിടാന്‍ ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയത്.

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വ്വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായവരുടെ അവസരം നഷ്ടപ്പെടുത്തുന്നതിന് കാരണമാവുകയും ചെയ്യുന്നു എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.

സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 6 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 3 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 2 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍മാര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

Top