തലസ്ഥാന നഗരി ഒരുങ്ങി; 24-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും

തിരുവനന്തപുരം: 24-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്ന് മുതല്‍ 13-ാം തിയതി വരെയാണ് മേള നടക്കുന്നത്. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പഴയകാല നടി ശാരദയെ ആദരിക്കും. പത്തോളം വേദികളിലായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചിത്രമായി ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്ലാന് സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് വരെ പാസ് വിതരണം ഉണ്ടാകുമെന്നും. ഇത്തവണ 10,500 പാസുകളാണ് വിതരണം ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു. 1500 രൂപയാണ് ജനറല്‍ പാസ് തുക. പതിനാലു വേദികളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Top