കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയില്‍ വിലയാണ് 13 രൂപയായി നിശ്ചയിച്ചത്. ഇന്നലെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

പരമാവധി വിലയില്‍ കൂടുതല്‍ വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ പാടില്ല. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കുപ്പി വെള്ളത്തെ കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സര്‍ക്കാരാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതേസമയം,ബിഐഎസ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Top