സര്‍ക്കാര്‍ വിജ്ഞാപനം; കൊറോണ പകര്‍ച്ചവ്യാധി, നടപടി ലംഘിച്ചാല്‍ തടവ്‌ ശിക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ അവയുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താമെന്ന വിജ്ഞാപനവുമായി സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ കൊറോണയെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ പരാമര്‍ശമുള്ളത്.

അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും അവര്‍ക്ക് സാധിക്കും. രോഗാണുസാന്നിധ്യമുള്ള താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിക്കാമെന്നും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

മാത്രമല്ല രോഗബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതുസ്ഥലങ്ങളില്‍ എത്തുന്നത് തടയും. 50 പേരിലേറെ കൂട്ടംകൂടി നില്‍ക്കരുത്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്തു രോഗം ബാധിച്ച 19 പേരാണ് ചികിത്സയിലുള്ളത്. 7677 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്‌.

Top