മന്ത്രിയുടെ സ്റ്റാഫിന്റെ മകനെയും ‘പെരുമാറി’ എസ്.എഫ്.ഐ . . വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി

sfi

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളജ് എന്നു പറഞ്ഞാല്‍ അത് ചെങ്കോട്ടയാണ്. എസ്.എഫ്.ഐ യുടെ ശുഭ്ര പതാക അല്ലാതെ വേറെ ഒരു കൊടിയും ഇവിടെ പാറില്ല. സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കാന്‍ ഈ കാമ്പസിലെ ക്ഷുഭിത യൗവ്വനങ്ങളാണ് തെരുവിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടാറ്.

ഇങ്ങനെ ചെമ്പടക്ക് ആവേശമായി നിലകൊള്ളുന്ന കാമ്പസില്‍ എതിര്‍ ചിന്താഗതിക്കാര്‍ക്ക് മാത്രമല്ല, ഇപ്പോള്‍ ഇടതു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകനും കിട്ടി അടി.

സി.പി.എം നേതാവും തൊഴില്‍ മന്ത്രിയുമായ ടി.പി രാമകൃഷ്ണന്റെ ഡ്രൈവര്‍ ഭുവനചന്ദ്രന്റെ മകനും ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അരവിന്ദിന് നേരെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മര്‍ദനത്തില്‍ മനം നൊന്തും ഭീഷണിയെ തുടര്‍ന്നും പഠനം ഉപേക്ഷിച്ചതായി അരവിന്ദ് പറയുന്നു.

കാഞ്ഞങ്ങാട് നെഹ്രു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച സംഭവത്തില്‍ പ്രതിരോധത്തിലായ എസ്.എഫ്.ഐയെ വെട്ടിലാക്കുന്നതാണ് യൂണിവേഴ്‌സിറ്റി കോളജിലെ ഇപ്പോഴത്തെ സംഭവം.

സി.പി.എം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകനു പോലും എസ്.എഫ്.ഐയെ പേടിച്ച് പഠനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായ സംഭവം പ്രതിപക്ഷം വിവാദമാക്കുമെന്ന കാര്യവും ഉറപ്പാണ്.

സംഭവത്തെക്കുറിച്ച് അരവിന്ദ് പറയുന്നത് ഇങ്ങനെ: -കഴിഞ്ഞ ബുധനാഴ്ച കോളജ് ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് എസ്.എഫ്.ഐ നേതാക്കള്‍ സ്റ്റുഡന്‍സ് മാസികയുടെ വരിസംഖ്യ ആവശ്യപ്പെട്ട് എത്തിയത്. 120 രൂപയാണ് വാര്‍ഷിക വരിസംഖ്യ. എന്നാല്‍ 200 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മറ്റൊരാവശ്യം പറഞ്ഞ് യൂനിറ്റ് കമ്മിറ്റി ഭാരവാഹി 400 രൂപ വാങ്ങിയിട്ടുണ്ടെന്നും ഇനി പണം ഇല്ലെന്നും താന്‍ പറഞ്ഞു. അവിടൈവച്ചു പത്തംഗസംഘം തന്നെ മര്‍ദിച്ചു. ശേഷം യൂനിറ്റ് കമ്മിറ്റി ഓഫിസില്‍ കൊണ്ടുപോയും മര്‍ദിച്ചു.

പിന്നീട് അച്ഛന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് കേസെടുത്തതോടെ എസ്.എഫ്.ഐക്കാരുടെ ഭാഗത്തുനിന്ന് കൂടുതല്‍ ഭീഷണിയുണ്ടായി. ഇതോടെ കോളജിലെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ എസ്.എഫ്.ഐക്ക് പങ്കില്ലെന്നും പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തെ ചൊല്ലി കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി ഉണ്ടായതാണെന്നും ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ് എടുക്കണമെന്നും എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണ പ്രതികരിച്ചു.

പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും നേരത്തെയും അരവിന്ദിന് നേരെ അക്രമണം നടന്നെന്നും കന്‍േറാണ്‍മന്റെ് സി.ഐ പ്രസാദ് അറിയിച്ചു.

Top