പിഎസ്‌സി കേന്ദ്രങ്ങളിലെ വിജിലന്‍സ് റെയ്ഡ്; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ വിജിലന്‍സ് റെയ്ഡിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണു വിജിലന്‍സ് സംഘം പിടികൂടിയത്.

ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുത്തു പഠിപ്പിക്കാന്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പിഎസ്‌സി കേന്ദ്രങ്ങളില്‍ അധ്യാപനത്തിന് എത്തിയതെന്നാണു വിവരം. തലസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളിലെല്ലാം വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. ലക്ഷ്യ, വീറ്റോ എന്നീ കോച്ചിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന.

ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി പ്രസാദാണു കേസ് അന്വേഷിക്കുന്നത്.

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ഷിബുവിന്റെ ഭാര്യയുടെ പേരിലുള്ളതാണു ലക്ഷ്യ എന്ന പരിശീലന കേന്ദ്രം. രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലുള്ള വീറ്റോ എന്ന സ്ഥാപനം, മൂന്നു സുഹൃത്തുക്കളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

അതേസമയം പരിശോധനയ്ക്ക് എത്തുന്നതിനു മുമ്പ് തന്നെ സുപ്രധാന പല രേഖകളും ഓഫീസുകളില്‍നിന്നു മാറ്റിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍നിന്നു വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണു സംശയം.

പിഎസ്‌സി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് പരിശോധന ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു പിഎസ്‌സി സെക്രട്ടറി പരാതി നല്‍കിയത്.

Top