തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയുടെ കൊലപാതകത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.
തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നല്‍കി. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി.
മകള്‍ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിലെത്തിച്ചു. രാത്രി ഒന്‍പതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.
കിണറ്റിന്റെ അടുത്തെത്തിച്ചപ്പോള്‍ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ശരീരത്തില്‍ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയില്‍ പറയുന്നു.
യാതൊരു കൂസലുമില്ലാതെയാണ് തെളിവെടുപ്പിലുടനീളം മഞ്ജുഷ സംസാരിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു. സ്ത്രീകളടക്കമുള്ളവര്‍ മഞ്ജുഷയെ തല്ലാന്‍ അടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞ് പ്രതികളുമായി പോയത്.