ആനക്കൊമ്പ് കേസ്; പിന്‍വലിക്കാമെന്ന്‌ ആഭ്യന്തരവകുപ്പ്,അറിവില്ലെന്ന്‌ വനംവകുപ്പ്‌

lal

തിരുവനന്തപുരം: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് എന്‍ഒസി പുറത്തിറക്കി. മോഹന്‍ലാല്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. എന്നാല്‍ ഇതേക്കുറിച്ച് തനിക്കറിയില്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് എടുത്ത തീരുമാനത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായണം. അതിനുശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കു- മന്ത്രി പറഞ്ഞു.

എന്നാല്‍ കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച ആഭ്യന്തര വകപ്പിന്റെ കത്ത് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വിവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. എന്നാല്‍ വനംവകുപ്പിന് ഈ കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്.

ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ട ചുമതല ജില്ലാ കലക്ടര്‍ക്കാണ്. പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് ഗാര്‍ഡില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയിലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ടുമന്റെില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Top