കാക്കനാട് സംഭവം; പെണ്‍കുട്ടിയുടെ ചികിത്സാ സഹായം സര്‍ക്കാര്‍ ഏറ്റെടുക്കും: കെ.കെ ശൈലജ

തിരുവനന്തപുരം: എറണാകുളത്ത് യുവാവിന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് സൗജന്യ ചികിത്സ ഉറപ്പ് നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമാണ് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റത്.

വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള 17 മുറിവുകളുണ്ടായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്നുപോവുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് അടിയന്തരശസ്ത്രക്രിയയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടിയിപ്പോള്‍.

തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാര്‍മസി കോഴ്സ് വിദ്യാര്‍ത്ഥിനി നൂര്‍ജഹാന് കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു ആക്രമണം. പടമുഗള്‍ സ്വദേശിയായ അമല്‍ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. പിന്നീട് പ്രതിയെ പൊലീസ് പിടികൂടി. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.

Top