ഹര്‍ത്താല്‍ പൂര്‍ണം; വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ നിരവധി പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

മാത്രമല്ല പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച ഏഴ് പേരെയും കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരിലെ ചക്കരക്കല്‍, പരിയാരം, എടക്കാട്, പാനൂര്‍, മട്ടന്നൂര്‍, മുരിങ്ങോടി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ടയര്‍ കത്തിച്ചു. ആലുവ – മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുണ്ട്.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്ട്ടി, എസ്ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്.

Top