ട്രൈറ്റന്‍ അമേരിക്കന്‍ വണ്ടിക്കമ്പനിയും ഇന്ത്യയിലേക്ക്

മേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക്. തെലങ്കാനയിലാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്. 2,100 കോടി രൂപ ചെലവിലാണു ട്രൈറ്റന്‍ ഇ വി രാജ്യത്ത് അത്യാധുനിക ഇലക്ട്രിക്ക് വാഹന നിര്‍മാണശാല സ്ഥാപിക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുസംബന്ധിച്ച് ട്രൈറ്റന്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡും തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന വ്യവസായ, ഐ ടി, വാണിജ്യ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും ട്രൈറ്റന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ ഹിമാന്‍ഷു പട്ടേലുമാണു ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ടി എസ് – ഐ പാസ് മെഗാ പ്രോജക്ട്‌സ് വിഭാഗത്തിലാണു ടൈറ്റന്‍ ഇ വിയു തെലങ്കാനയെ പരിഗണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹീറാബാദിലെ സംഗറെഡ്ഡി ജില്ലയിലുള്ള നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണി(എന്‍ ഐ എം സെഡ്)ലാണു ട്രൈറ്റന്‍ ഇ വി അത്യാധുനിക ഇലക്ട്രിക്ക് വാഹന നിര്‍മാണശാല സ്ഥാപിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷത്തിനകം അര ലക്ഷത്തിലേറെ സെഡാനുകളും സെമി ട്രക്കുകളും ആഡംബര എസ് യു വികളും ഇലക്ട്രിക്ക് റിക്ഷകളുമൊക്കെ നിര്‍മിക്കാന്‍ പുതിയ പ്ലാന്റിന് സാധിക്കും എന്നാണു ട്രൈറ്റന്‍ പറയുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്റിനായി തെലങ്കാനയെ തിരഞ്ഞെടുത്തതെന്നു കമ്പനി പറയുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണു തെലങ്കാന പിന്തുടരുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തു വന്‍തോതിലുള്ള വൈദ്യുത വാഹന നിര്‍മാണത്തിനു തുടക്കം കുറിക്കാന്‍ ട്രൈറ്റന്‍ പ്ലാന്റിന് സാധിക്കുമെന്നു മന്ത്രി കെ ടി രാമറാവു പ്രതീക്ഷ പ്രകടിപ്പിച്ചു. 2020 ഒക്ടോബറിലാണു തെലങ്കാന സംസ്ഥാനത്തിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്.

 

Top