മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു

തൃശ്ശൂര്‍: മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്താതിരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തിയത്.

രാവിലെ 10 മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തേക്ക് എടുത്തു. മാവോയിസ്റ്റ് അനുകൂലികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

തുടര്‍ന്ന്, ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവര്‍ത്തകര്‍ അനുഗമിച്ചു. ഗുരുവായൂര്‍ നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു സംസ്‌കാരം. ബന്ധുക്കള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് രമ എന്ന പേരില്‍ സൂക്ഷിച്ചിരുന്ന കന്യാകുമാരി സ്വദേശിനി അജിതയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മണി പാസകന്റേയും കാര്‍ത്തിയുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശ്രീനിവാസന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഡിഎന്‍എ പരിശോധന ഫലം വന്ന ശേഷമേ തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു.

Top