അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധി കുറിക്കാന്‍ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 60 അംഗ നിയമസഭയിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ചാരിലാം മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 12ലേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
309 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 3,214 ബൂത്തുകളിലായി 25,69,216 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 20 സീറ്റുകള്‍ പട്ടികജാതി സംവരണമാണ്.
സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി-ഐപിഎഫ്ടി (ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) സഖ്യവും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഇത്തവണ നടക്കുന്നത്. 1972 ല്‍ സംസ്ഥാന രൂപീകരണശേഷം നടന്ന ഒമ്പത് തെരഞ്ഞെടുപ്പിലും സിപിഐഎം നേതൃത്വത്തിലു ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലായിരുന്നു നേരിട്ടുള്ള പോരാട്ടം. എന്നാല്‍ ത്രിപുരയിലെ ആദിവാസി മേഖലകളില്‍ ബിജെപി പിടിമുറിക്കായതോടെ ഇത്തവണ കോണ്‍ഗ്രസ് ബഹദൂരം പിന്നിലാണ്.
വോട്ടര്‍മാരില്‍ 13 ലക്ഷം പുരുഷന്‍മാരും 12 ലക്ഷം സ്ത്രീകളുമാണുള്ളത്. 3,214 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 297 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
നാലാമത്തെ ഊഴമാണ് മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് അമ്പതോളം റാലികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. 57 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്. ബിജെപി 51 സീറ്റുകളിലും സഖ്യകക്ഷിയായ ഐഎഫ്ടിപി ഒന്‍പത് സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.കോണ്‍ഗ്രസ് 59 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.