തൃപ്പൂണിത്തുറ സ്‌ഫോടനം;നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂര്‍ത്തിയായേക്കും

തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂര്‍ത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചില പ്രതികള്‍ ഇപ്പോഴും ഒലിവിളിലാണ്. അതേസമയം, ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു.

നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. സ്ഫോടനത്തിലൂടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 15 വീടുകള്‍ പൂര്‍ണമായും 150ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നുമാണ് കണക്കുകള്‍.

ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ ഇന്നലെ കസ്റ്റഡിയിലായിരുന്നു. ഹില്‍പാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്കസംഭരണശാലയില്‍ തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top