സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണിനുള്ള നടപടികള്‍ തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. നഗരത്തില്‍ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടച്ചിടുന്ന കണ്ടെയിന്‍മെന്റ് സോണുകളില്‍ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ഒരുവഴി മാത്രമായിരിക്കും ഉണ്ടാകുക. ബാരിക്കേഡുകള്‍ ഇതിനകം നിരത്തിക്കഴിഞ്ഞു.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ ക്രമീകരിക്കുകയാണ്.

കൂടുതല്‍ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, കോഴി, കന്നുകാലി തീറ്റ എന്നിവ കൈകാര്യം ചെയ്യുന്ന കടകള്‍ തിങ്കളാഴ്ച മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കും. ഹോം ഡെലിവറി ആവശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കടകളും ഉച്ചയ്ക്ക് 2:00 ഓടെ അടയ്ക്കും.പാലും പത്ര വിതരണവും രാവിലെ 8 ന് മുമ്പ് പൂര്‍ത്തിയാക്ക്ണം.

Top