തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരായുള്ള പ്രതിരോധ പോരാട്ടങ്ങളിലാണ്. കൊവിഡ് രണ്ടാം തരംഗത്തിനു തടയിടാനുള്ള മാര്‍ഗമായി സംസ്ഥാനത്തു ലോക്ക്ഡൗണ്‍ രണ്ടാം ആഴ്ചയിലേക്ക്കടന്നു. ഇതൊടൊപ്പം നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നലെ അര്‍ദധരാത്രയോടു കൂടി നിലവില്‍ വന്നു. സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടങ്ങിത്. മറ്റു ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 23 വരെ തുടരും.
രോഗം നിയന്ത്രിക്കുന്നതിന്റെ ഏറ്റവും കര്‍ശനമായ മാര്‍ഗമെന്ന നിലയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിയിട്ടുള്ളത്. അതാത് ജില്ലകളുടെ അതിര്‍ത്തി അടച്ചു. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസേവന വിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമാണ് യാത്രാനുമതി. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുള്ള വഴികളില്‍ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടുക, മാസ്‌ക് ധരിക്കാതിരിക്കുക, പ്രോട്ടോക്കോള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്കു വിധേയമാകും.
ട്രിപ്പിള്‍ ലോക്ഡൗണിനു മാത്രമായി 10,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പ്രദേശവും പല സെക്ടറുകളായി തിരിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കി. ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം തുടരും. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി.