സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്രകണ്ടെയിന്‍മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്രകണ്ടെയിന്‍മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കൊവിഡ് സമൂഹ വ്യാപനം തടയാനുള്ള മുന്നാെരുക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. തിങ്കളാഴ്ച വൈകുന്നേരം ആറുമുതല്‍ ജൂലായ് 23 നു വൈകുന്നേരം ആറു വരെയാണ് സംസ്ഥാനത്തെ തീരദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തെ ചവറ, പന്മന, ആലപ്പുഴയില്‍ പട്ടണക്കാട് , കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടംതുരുത്ത് , കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ ,എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതല്‍ നിയന്ത്രണം. ഇവയില്‍ ചില പ്രദേശങ്ങള്‍ ഇപ്പോള്‍ത്തന്നെ ട്രിപ്പിള്‍ ലോക്ക്ഡൗണിലാണ്.

തീര മേഖലകളിലെ തീവ്രകണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ള കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കും. ഈ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 9 വരെ സാധനങ്ങള്‍ ശേഖരിക്കുവാനും രാവിലെ 10 മുതല്‍ വൈകിട്ട് 6 മണിവരെ വില്‍പ്പന നടത്താനും തുറന്നു പ്രവര്‍ത്തിക്കാം.

പാല്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 5 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതല്‍ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്. റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സമയ റാപ്പിഡ് റെസ്പോണ്‍സ് ടീം ഈ മേഖലയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.

ആവശ്യക്കാര്‍ക്ക് മാറി താമസിക്കാന്‍ റിവേഴ്സ് ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ സജീകരിക്കും. ഈ മേഖലകളില്‍ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉള്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം , പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, പൊലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ജയിലുകള്‍ജില്ലാ ഭരണം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കും.

ഡിസ്‌പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കും ഗതാഗതം അനുവദിക്കും.

Top