ഉറവിടം അറിയാത്ത കേസുകള്‍; പത്തനംതിട്ട ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്‌ ?

പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. ജില്ലാ ഭരണകൂടമാണ് ശുപാര്‍ശ ചെയ്തത്. എംഎസ്എഫ് നേതാവിന്റെ രോഗ ഉറവിടം കണ്ടെത്താത്തതാണ് കാരണം. ഇയാളുടെ സമ്പര്‍ക്ക പട്ടികയും വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് നിഗമനം.

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ ആദാരിക്കുന്ന ചടങ്ങുകളിലും യുഡിഎഫ് സംഘടിപ്പിച്ച നിരവധി പൊതുപാരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. ഈ പരിപാടികളില്‍ പങ്കെടുത്തവരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവരുണ്ട്. ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ എത്തിയിട്ടുണ്ട്. ഇയാളുടെ അച്ഛന്റെ റേഷന്‍ കടയിലും ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടാവുമെന്നാണ് കണക്കുക്കൂട്ടല്‍.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാല്‍ ഉടന്‍ നടപ്പാക്കും. എറണാകുളം ജില്ലയില്‍ ഗുരുതരമായ സ്ഥിതിയാണ്. പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല. ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാര്‍ഡിയോളജി ജനറല്‍ മെഡിക്കല്‍ വാര്‍ഡുകള്‍ അടച്ചു.

Top