ഷെയ്ഖ് ഷാജഹാനെതിരെ നടപടി; ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

ന്ദേശ്ഖാലി കേസില്‍ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാനെ സസ്‌പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്സ്. പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളില്‍ ഷാജഹാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 55 ദിവസമായി ഒളിവിലായിരുന്നു അദ്ദേഹം.

നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാന്‍ പ്രദേശത്ത് നിന്നാണ് ഷാജഹാനെ പിടികൂടിയത്. അറസ്റ്റിന് തൊട്ടുപിന്നാലെ ഷാജഹാനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ടി.എം.സി എം.പി ഡെറക് ഒബ്രിയാന്‍ പ്രഖ്യാപിച്ചു. ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.

‘എപ്പോഴത്തേയും പോലെ മുന്‍കാലങ്ങളിലും ഞങ്ങള്‍ മാതൃക കാണിച്ചു. ഇന്നും ഞങ്ങള്‍ അങ്ങനെ ചെയ്യുന്നു’ ടി.എം.സി എം.പി പറഞ്ഞു. ഷാജഹാനെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റടിയില്‍ വിട്ടു. കുറച്ച് ദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തൃണമൂല്‍ നേതാവിനെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് സംസ്ഥാന പൊലീസിനെ കൊല്‍ക്കത്ത ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് പ്രസ്താവിച്ചു. അറസ്റ്റിന് സ്റ്റേ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഷാജാഹാനും കൂട്ടാളികള്‍ക്കുമെതിരെ ലൈംഗികാതിക്രമവും ഭൂമി തട്ടിയെടുക്കലും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാന്റെ വീട്ടിലേക്ക് അന്വേഷണത്തിന് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടു. അന്ന് മുതല്‍ അദ്ദേഹം ഒളിവിലായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷാജഹാനെ പിടികൂടിയത്.

Top