പിഞ്ചു കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം

പോസ്റ്റ് പോര്‍ട്ടം ഡിപ്രഷന്‍ മൂലം 14 ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രസവത്തിന് ശേഷവും അമ്മ മാനസികാരോഗ്യ ചികിത്സയില്‍ തുടരുന്നതിനാല്‍ കുഞ്ഞിന്റെ സംരക്ഷണം പിതാവിന് നല്‍കുന്നതായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല അച്ഛന് നല്‍കാന്‍ ജസ്റ്റിസ് സോഫി തോമസ് ഉത്തരവിട്ടത്.

ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും കുട്ടിയുടെ സംരക്ഷണം. രണ്ട് മാസത്തിലൊരിക്കല്‍ അധികാരപരിധിയിലുള്ള കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. പ്രസവശേഷം മാതാവ് പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷനിലാണെന്നും ചികിത്സയിലാണെന്നും കുഞ്ഞിന്റെ മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇപ്പോഴും ഇതിനെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ അമ്മയുടെ മാനസിക നില തിരികെ വന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

കുഞ്ഞിന്റെ ക്ഷേമം കണക്കിലെടുത്ത് പാലക്കാട് ശിശുക്ഷേമ സമിതിയെ കോടതി സ്വമേധയാ പ്രതിയാക്കുകയായിരുന്നു. അമ്മ ചികിത്സയിലാണെന്നും കുഞ്ഞിന്റെ സംരക്ഷണ ചുമതല നിലവിലെ സാഹചര്യത്തില്‍ അവരെ ഏല്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്നുമായിരുന്നു ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്.

Top