ആദിവാസി വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ചു: മതിയായ ചികിത്സ നല്‍കിയില്ല

മലപ്പുറം :നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ചു.

മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്‍- ശാന്ത ദമ്പതികളുടെ മകന്‍ സതീഷ് (16) ആണ് മരിച്ചത്. മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ചാണ് ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചയായി സതീഷിന് അസ്വാസ്ഥ്യമുണ്ടായിരുന്നതായി കൂട്ടുകാര്‍ പറയുന്നു. സ്‌കൂളില്‍നിന്ന് മൈസൂരുവിലേക്ക് പഠനയാത്ര പോയ സംഘത്തില്‍ സതീഷുമുണ്ടായിരുന്നു. പനി കൂടിയപ്പോള്‍ മൈസൂരുവിലെ ഡോക്ടറെ കാണിച്ചതായും പറയുന്നു.

എന്നാല്‍, പഠനയാത്ര കഴിഞ്ഞ തിരിച്ചെത്തിയതോടെ പനി കലശലായി. ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Top