പ്രോസിക്യൂഷന് തിരിച്ചടി, ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഉത്തരവ്.

കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ജാമ്യ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആരോപിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

അഭിഭാഷകരുടെ നിര്‍ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ വാദങ്ങളെ ദിലീപ് എതിര്‍ത്തു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കേസില്‍ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ ഹര്‍ജി എന്നും ദിലീപ് വാദിച്ചു.

Top