പെൺസുഹൃത്തുമായുള്ള യാത്രികന്റെ തമാശ ചാറ്റ്; സഹയാത്രികയായ യുവതിയുടെ പരാതിയെ തുടർന്ന് വിമാനം വൈകിയത് 6 മണിക്കൂർ

മംഗളൂരു: വിമാനയാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് മംഗളൂരു – മുംബൈ വിമാനം ആറു മണിക്കൂർ വൈകി. ഞായർ രാത്രി മുംബൈയിൽനിന്നു മംഗളൂരുവിലേക്കു പറക്കാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെപ്പറ്റി യുവതിയുടെ പരാതിയാണു വിമാനം വൈകാൻ ഇടയാക്കിയത്.

പരാതിയെത്തുടർന്ന് യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ലഗേജ് വീണ്ടും പരിശോധിച്ച് അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാൻ വിമാനം പുറപ്പെട്ടത്. വിമാനത്തിൽവച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട കാബിൻ ക്രൂ ഇത് എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടർന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികൻ. സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി. ഈ സുഹൃത്ത് ബെംഗളൂരുവിൽ ഇതേ വിമാനത്തിൽ കയറാൻ കാത്തിരിക്കുകയായിരുന്നു. ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺസുഹൃത്തിനും വിമാനത്തിൽ കയറാനായില്ല. തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിച്ചു. പിന്നീടാണ് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടത്.

Top