ഖത്തറില്‍ യാത്രാ ഇളവുകള്‍ ഇന്നു മുതല്‍

ദോഹ: ഖത്തറില്‍ തിരിച്ചെത്തുന്ന വിദേശികള്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച പുതിയ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഖത്തറില്‍ അംഗീകരിക്കപ്പെട്ട വാക്സിനുകളില്‍ ഏതെങ്കിലും ഒന്നെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്റൈന്‍ വ്യവസ്ഥ ഒഴിവാക്കിയതാണ് പ്രധാന ഇളവ്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളായി തിരിച്ചും വാക്‌സിന്‍ കുത്തിവയ്പ്പിലൂടെ രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് പുതിയ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇന്ത്യ ഉള്‍പ്പെടെ 94 രാജ്യങ്ങളെയാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 88 രാജ്യങ്ങളാണ് യെല്ലോ വിഭാഗത്തിലുള്ളത്. 30 രാജ്യങ്ങള്‍ മാത്രമേ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇവയില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്.

ഖത്തറില്‍ അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്‌സിന്‍ പൂര്‍ണമായി എടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് ഒന്‍പത് മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. ഇതുപ്രകാരം റെഡ് കാറ്റഗറിയില്‍ പെട്ട ഇന്ത്യക്കാര്‍ക്കും ക്വാറന്റൈന്‍ ഇളവ് ലഭിക്കും. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്ക് പുറമേ സിനോഫാം, സിനോവാക് എന്നീ വാക്സിനുകള്‍ക്കും ഉപാധികളോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്.

രണ്ട് ഡോസ് എടുക്കേണ്ട വാക്‌സിന്റെ ഒരു ഡോസ് മാത്രം എടുത്തവര്‍, വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്സിനെടുത്തവര്‍, ഖത്തറിന് പുറത്ത് നിന്ന് ഒന്‍പത് മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ന്ധമാണ്.

എന്നാല്‍ ഇവര്‍ വരുന്ന രാജ്യത്തിന്റെ കാറ്റഗറിയുടെ അടിസ്ഥാനത്തില്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങളുണ്ട്. ഗ്രീന്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന്‍ മതി. യെല്ലോ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. റെഡ് കാറ്റഗറി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അതേസമയം, രാജ്യത്തെത്തുന്ന എല്ലാവര്‍ക്കും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടവരാണെങ്കില്‍ ക്വാറന്റൈന്റെ നാലാം ദിവസം പിഎച്ച്‌സിസിയില്‍ നിന്ന് ഒരു പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം. യെല്ലോ പട്ടികയില്‍ പെട്ടവര്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആറാം ദിവസവും റെഡ് പട്ടികയില്‍പ്പെട്ടവര്‍ ഒന്‍പതാം ദിവസും സ്വന്തം ചെലവില്‍ ടെസ്റ്റ് നടത്തണം. ഇതിനു പുറമെ, പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കിലും റെഡ് കാറ്റഗറിയില്‍ നിന്ന് വരുന്നവര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഒരു പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം.

 

 

Top