ഇരിക്കുന്ന കൊമ്പ് മുറിക്കരുത്, യൂണിയനുകളുടെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസി യൂണിയനുകളുടെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സമരത്തില്‍ നിന്ന് യൂണിയനുകള്‍ പിന്മാറണമെന്നും കടുംപിടുത്തം ഒഴിവാക്കണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു. ഡിസംബറില്‍ പുതുക്കിയ ശമ്പളം നല്‍കാന്‍ ഈ മാസം 20ന് മുമ്പ് തീരുമാനം എടുത്താല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്.

ശമ്പള പരിഷ്‌കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം. സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആന്റണി രാജു പറഞ്ഞു. യൂണിയനുകള്‍ ആത്മപരിശോധന നടത്തണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി യൂണിയനുകള്‍ പണിമുടക്ക് തുടങ്ങുന്നത്. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

 

Top