ട്രാന്‍സ്ജെന്‍ഡറുകളെ മര്‍ദ്ദിച്ച ശേഷം ബലമായി മുടി വെട്ടി

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ക്രൂരമര്‍ദ്ദനം. രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ഇവരുടെ മുടി ബലമായി വെട്ടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

യോവ ബുബൻ, വിജയ് എന്നിവരെ വ്യാഴാഴ്ച കലുഗുമല പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 7ന് കോവില്‍പെട്ടിയിലാണ് സംഭവം നടന്നത്. യോവ ബുബനും വിജയും ചേർന്ന് ട്രാന്‍സ്ജെന്‍ഡറുകളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വീഡിയോയില്‍ പ്രതികള്‍ ബലമായി ട്രാന്‍സ്ജെന്‍ഡറുകളുടെ മുടി വെട്ടുന്നതു കാണാം. വെട്ടിയ ശേഷം സൂപ്പര്‍ എന്നൊക്കെ പറയുന്നതും കേള്‍ക്കാം. ഇവരോട് നഗരം വിടണമെന്ന് ഭീഷണിപ്പെടുത്തുകയും ഇരകൾ ആരോടും പറയാതെ നഗരം വിട്ടുപോയതായും വൃത്തങ്ങൾ പറഞ്ഞു. ഇരകളെ പ്രതികള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും പൊലീസ് പറയുന്നു.

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ട്വിറ്ററിൽ വീഡിയോ പങ്കുവെക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പീഡനം, ദുരുപയോഗം, ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോയിലെ ഇരകൾ ഉൾപ്പെടെയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിച്ചു വരികയാണെന്നും തൂത്തുക്കുടി പൊലീസ് സൂപ്രണ്ട് എൽ. ബാലാജി ശരവണ പറഞ്ഞു.

Top